പുരാതനമായ എഴുത്തുപുരയുടെ വരാന്തയിൽ വലിച്ചിട്ട ചാരു കസേരയിലിരുന്ന് നളിനത്തിനു വേണ്ടി 'ഒരു സ്വപ്നത്തിന്റെ ബാക്കി' എന്ന അധ്യായം എഴുതികൊണ്ടിരിക്കുമ്പോൾ ‘ നളിന’ത്തിന്റെ പടിപ്പുര തുറന്ന് ഒരാൾ കടന്നു വന്നു.
ബ്ലോഗിൽ സന്ദർശകർ അപൂർവ്വമായതിനാൽ വന്നു കയറിയ അതിഥിയെ ഊഷമളതയോടെ തന്നെയാണ് ഞാൻ സ്വീകരിച്ചിരുത്തിയത്.
മെല്ലിച്ച്, കിളിരം കൂടി...നീണ്ട ജുബയും സമൃദ്ധമായതാടിയുമുൾപ്പെടെ അയ്യാൾക്ക് ഒരു ബുദ് ധിജീവിയുടെ സകല ബാഹ്യമോടികളുമുണ്ടെന്നത് എന്നെ അഹ്ലാദിപ്പിച്ചു.
ഡോക്ടർ സലിം അലി , ഒരു സുപ്രഭാതത്തിൽ തന്റെ വീട്ടുമുറ്റത്തെങ്ങാൻ ഒരു ‘ഡോഡോ’ പക്ഷിയെ കണ്ടിരുന്നെങ്കിൽ ഇത്രയും സന്തോഷം തോന്നുമായിരുന്നോ?!!
നാച്വറൽ ഹാബിറ്റാറ്റ് ആയ കോളെജ് കാമ്പസ്, ഫിലിംസൊസൈറ്റി.. എന്നിവിടങളിൽനിന്ന് കുറ്റിയറ്റു കഴിഞ്ഞ ഒരു വംശത്തിന്റെ പ്രതിനിധിയാണ് എന്റെ മുന്നിൽ ഇരിക്കുന്നത്.
“ഞാൻ ബ്ലോഗ്സൂപ്പർവൈസർ , ബ്ലോഗുകളായബ്ലോഗുകൾ സന്ദർശിച്ച് കണക്കെടുപ്പാണ് എന്റെ ജോലി..കൂട്ടത്തിൽ ബ്ലോഗേഴ്സിന് എന്നാൽകഴിയുന്ന ഉപദേശങളും നൽകുന്നു..” തുണിസഞ്ചിയിൽ നിന്ന് ചോദ്യാവലികൾ അച്ചടിച്ച കടലാസ്എടുത്തു കൊണ്ട് അയ്യാൾ പറഞ്ഞു. പിന്നെ ഹൈറോഗ്ലിഫിക്സ് ആലേഖനം ചെയ്ത ഒരുചിത്രപേന പോക്കറ്റിൽ നിന്ന് വലിച്ചൂരി നേരെ അഭിമുഖത്തിലേക്ക് കടന്നു.
“താങ്കളുടെ പേര് .?”
“നളിനം.”
“അതു ബ്ലോഗിന്റെ പേര്.. മനസ്സിലായി.. നിങ്ങളുടെ ആണ് ഉദ്ദേശിച്ചത്..”
“സോറി..പറയാൻ ഇപ്പോൾ ബുദ്ധിമുട്ടാണ് ”
“ഐഡൻ റ്റിറ്റി വെളിപെടുത്തുവാൻ ആഗ്രഹിക്കുന്നില്ലെന്നർഥം ?”
“ഒരു പരിധിവരെ.”
“എങ്കിൽ വ്യത്യസ്തമായ ഒരു ബ്ലോഗ് നാമം ആയിരുന്നു നല്ലത്..കാപ്പിലാൻ, തത്പുരുഷൻ, വിശാലമനസ്കൻ എന്നൊക്കെ പറയുന്ന പോലെ..അത്തരം പേരുകൾ ആരേയും ആകർഷിക്കും”
“പക്ഷെ പൂർണ്ണമായി മറഞിരിക്കാൻ ഞാൻ ആഗ്രഹിക്കുന്നില്ല …ഇതിൽ എന്റെ പേരൊളിഞ്ഞിരിപ്പുണ്ട് ..”
“ഇങ്ങനെ ഒരു നിലപാടെടുക്കാൻ കാരണം?”
“ഈ ബ്ലോഗിന് ഭാവിയിൽ ഒരു വിശേഷപെട്ടഅവാർഡെങാൻ ലഭിക്കുകയാണെങ്കിൽ..ഒരു അവകാശതർക്കം ഞാൻ ആഗ്രഹിക്കുന്നില്ല.
“ദീർഘ ദർശി തന്നെ താങ്കൾ..” വിജനമായ എന്റെ ബ്ലോഗ് പരിസരം വീക്ഷിച്ചുകൊണ്ട്അയാൾ പറഞ്ഞു. അപ്പോൾ അടക്കിപിടിച്ച ഒരു ചിരിയുടെ തിളക്കംആ കണ്ണുകളിൽ മിന്നി മറഞ്ഞതു പോലെ തോന്നി.
'-ഒരുബ്ലോഗിനെ സന്ദർശകരുടെ എണ്ണം നോക്കി വിലയിരുത്തരുത് .' ആ ചിരിതിളക്കത്തിനു മറുപടിയെന്നപോലെ ഞാൻ പറഞ്ഞു.
“ശരിയാണ്..എണ്ണത്തിലല്ല കാര്യം, ഗുണത്തിലാണ്...പക്ഷെ വായനക്കാർ ഏറ്റുവാങ്ങാനില്ലെങ്കിൽ സൃഷ്ടി പരാജയം തന്നെയാണ്. വെളിച്ചം കാണാത്ത ആർട് പടങ്ങൾ പോലെ....”
ആ പ്രസ്താവന എന്റെ ബ്ലോഗിന് ബാധകമല്ലെന്ന മട്ടിൽ നിശ്ശ്ബ്ദത പാലിച്ചപ്പോൾ അയാൾ തുടർന്നു.
"താങ്കൾക്ക് മെഡിക്കൽ ഫീൽഡുമായി എന്തെങ്കിലും ബന്ധമുണ്ടോ”?
‘-ആഫീൽഡുമായി എന്തെങ്കിലും ബന്ധം ഇല്ലാത്തവർ അപൂർവ്വമായിരിക്കും, മറ്റൊരുവിധത്തിൽ പറഞ്ഞാൽ ഒരു രോഗിക്കുള്ളതിനെക്കാൾ ബന്ധമൊന്നും ആ ഫീൽഡുമായി എനിക്കില്ല ..’
എന്റെ കഥകൾ വായിക്കപെട്ടിരിക്കുന്നു എന്ന ആഹ്ലാദം മറച്ചു വച്ചു കൊണ്ട് ഞാൻ പറഞ്ഞു
“അതുമുഴുവനായി ഞാൻ വിശ്വസിക്കുന്നില്ല..അല്ലെങ്കിൽ കഥയുടെ പാശ്ചാത്തലം അങ്ങനെ വിശ്വസിക്കാൻഅനുവദിക്കുന്നില്ല..”
“അനാട്ടമിയും മെഡിസിനും മാത്രമല്ല, ആസ്ട്രോണമിയും ബോട്ടണിയുമൊക്കെ നിങ്ങൾക്കെന്റെ കഥകളിൽ പ്രതീക്ഷിക്കാം...എന്നുവച്ച് ഈ വിഷയങ്ങളിലെ എക്സ്പർട്ട് ഒന്നുമല്ല ഞാൻ..”
“അതിരിക്കട്ടെ , ഈ രചനകളിൽ മലയാളത്തിലെ പ്രശസ്തരായ എഴുത്തുകാരുടെ ഇൻഫ്ലുവൻസ് കാണുന്നു..എന്നു ഞാൻ പറഞ്ഞാൽ താങ്കൾ അതു നിഷേധിക്കുമോ..?
ഐ മീൻ ഒരു മാറ്റൊലി..”
‘ആരും വെള്ളം ചോരാത്ത അറകളിലല്ല ജീവിക്കുന്നത്..ഇത് ഞാൻ പറഞ്ഞതല്ല . മോഷണംകയ്യോടെ പിടിക്കപെട്ടപ്പോൾ പ്രശസ്തനായ സാഹിത്യകാരൻ പറഞ്ഞതാണ്.' -
കടം കൊണ്ടതാണെന്റെ ശൈലികൾ, ശീലുകൾ..പാഴായതാണെന്റെ വാക്കും വഴക്കവും...’
ഒരിക്കൽ ഞാൻ തന്നെ എഴുതി, അതിൽ ആത്മനിന്ദയുടെ ആധിക്യമുണ്ടെന്നു തോന്നുകയാൽ ചവറ്റു കുട്ടയിൽ വലിച്ചെറിഞ്ഞ കവിതയുടെ വരികൾശ്രീമധുസൂദനൻ നായരുടെശബ്ദം അനുകരിച്ച് നീട്ടി പാടി.
ആ സമയം അയ്യാൾ എന്റെ എഴുത്തുപുരയുടെ മാറാല കെട്ടിയ മുഖപ്പുകളും , പത്മദളങൾ കൊത്തിയ തൂണുകളും ദ്രവിച്ചുതുടങ്ങിയ ലായകളും ഒക്കെ നോക്കി കണ്ടു.
ഒരു മഹാവനത്തിന്റെ മിനിയേച്വർ പോലെ മുറ്റത്ത് വളർന്നുനിൽക്കുന്ന പന്നൽ കാടുകളിൽ നിന്ന് ഉയരുന്ന സീൽക്കാരങൾക്ക് കാതോർത്തു. എല്ലാം നിശ്ശബ്ദമായപ്പോൾ അയ്യാൾ തുടർന്നു..
“ പുതുമ , വ്യത്യസ്തത, ചടുലത..ഇതൊക്കെയാണ് ഒരു ബ്ലോഗിനെ ജനപ്രിയമാക്കുന്ന ഘടകങ്ങൾ” അതെനിക്കുള്ള ഉപദേശമെന്ന് കണ്ട് എന്റെ സംശയം ഞാൻ അയ്യാളോടുണർത്തിച്ചു.
-‘ബ്ലോഗറുടെ ടെക്നിക്കൽ ക്നോളജും..പ്രധാനമല്ലെ‘?
ഉദാഹരണത്തിന് എന്റെ ബ്ലോഗിനെ ആകർഷകമാക്കാനുള്ള വഴികളൊ അതിന്റെ വിസിബിലിറ്റി കൂട്ടാനുള്ള വിദ്യകളൊ എനിക്കറിയില്ല.. പിന്മൊഴിയിലും മറുമൊഴിയിലുമൊന്നും അതിലെ കമന്റുകൾ വരാറില്ല..’
"ഇത്തരം ഗിമ്മിക്കുകളൊന്നുമില്ലാതെയാണ് പലബ്ലോഗുകളും പ്രശസ്തമായിട്ടുള്ളത്. എങ്കിലും സംശയം ന്യായമാണ്. അടുത്ത തവണ ഈ ബ്ലോഗ് വിസിറ്റുചെയ്യുമ്പോഴേക്കുംഇതിനൊരു ത്തരം ഞാൻ കണ്ടെത്താൻ ശ്രമിക്കാം..പക്ഷെ അതുവരെ താങ്കളുടെ സർഗ്ഗവൈഭവം പ്രതികൂട്ടിലായിരിക്കും.”
പിന്നീട് അല്പസമയത്തെ മൌനത്തിനു ശേഷം അയ്യാളുടെ മുഖത്ത് ഒരു ചുവപ്പുരാശി മിന്നിമറയുന്നത് ഞാൻ ശ്രദ്ധിച്ചു.
ടീപോയിലിരിക്കുന്ന ‘ഒരു സ്വപ്നത്തിന്റെ ബാക്കി’ യിൽ അയ്യാളുടെ കണ്ണുകൾചുറ്റി പറക്കുകയാണ്..
ഒരു രഹസ്യം ഒളിഞ്ഞു നോക്കുന്നതിന്റെ പരുങ്ങൽ അവിടെകണ്ടു. വായനക്കൊടുവിൽ ഇത്രയും നിങ്ങളിൽ നിന്ന് പ്രതീക്ഷിച്ചിരുന്നില്ല എന്നമട്ടിൽ എന്നെ നോക്കി..
“ഈ അധ്യായത്തിൽ താങ്കളുടെ എഴുത്തിന്റെ കടിഞ്ഞാൺ പൊട്ടിയതായി തോന്നുന്നു. സ്ട്രിക്ട് സെൻസറിംഗിനു ശേഷം മാത്രമെ ഈ പോസ്റ്റ് പബ്ലിഷ് ചെയ്യാവൂ...”
ഒരുതാക്കീതെന്ന പോലെ അയ്യാൾ പറഞ്ഞു.
ശ്ലീലമല്ലാത്ത പദങ്ങളൊ പ്രയോഗങളൊ അതിലില്ലഎന്നിട്ടും ഇത്തരമൊരഭിപ്രായം അയ്യാളിൽ നിന്ന് കേട്ടനിലക്ക് തത്കാലം അത് പ്രസിദ്ധീകരിക്കേണ്ടെന്ന് ഞാൻ തീരുമാനിച്ചു..
ടീപോയ്ക്ക് മുകളിൽ കത്തിക്കാനെടുത്തു വച്ചിരിക്കുന്ന രചനകളുടെ കൂട്ടത്തിലേക്ക് അതും കൂട്ടി വച്ചു. പിന്നെ ആ കടലാസു കെട്ടുകളെല്ലാം വാരിയെടുത്തു കൊണ്ട് എഴുന്നേറ്റു.. തൂക്കിവിറ്റാൽ ഭേദപെട്ട ഒരു കവിതാ സമാഹാരം വാങ്ങുവാനുള്ള പൈസ കിട്ടും..
“ ഇതെല്ലാം എങ്ങോട്ട് കൊണ്ട് പോകുന്നു?”
ഞാൻ അകത്തേക്ക് നടക്കുമ്പോൾ അയ്യാൾ വിളിച്ചു ചോദിച്ചു.
‘താങ്കളിരിക്ക് .... ഞാനൊരു ചായ ഇടട്ടെ.കത്തിക്കാൻ ഇവിടെ വേറെ വിറകില്ല...’
